20 January, 2008

വിശാല ഹിന്ദുത്വവും വര്‍ഗീയ ഹിന്ദുത്വവും

ജനുവരി 12 ന് സ്വാമി വിവേകാനന്ദന്റെ 145ം ജന്മദിനം കടന്നുപോയി. വിവേകാനന്ദന്റേത് ജാതിമതാതീത മാനവമൈത്രിക്കു വേണ്ടി കരളുരുകിയവന്റെ ഹിന്ദുത്വമായിരുന്നു. അദ്ദേഹം പറഞ്ഞു: "അന്യോന്യം ഉദാരമായി പരിഗണന ഇല്ലാത്തിടത്തോളം കാലം ഒരു പരിഷ്കാരത്തിനും തലയുയര്‍ത്താനേ തരപ്പെടില്ല. അത്യന്താപേക്ഷിതമായ ഈ ഔദാര്യത്തിലേക്ക് ഒന്നാമത്തെ ചുവടുവെപ്പ് മറ്റുള്ളവരുടെ മതശ്രദ്ധയെ സ്നേഹത്തോടും ഉദാരതയോടും കൂടി വീക്ഷിക്കലാണ്... നമ്മുടെ മതപരമായ ആശയങ്ങളും ശ്രദ്ധകളും എത്രയൊക്കെ ഭിന്നമാണെങ്കിലും നാം തികഞ്ഞ സഹായം കൂടി ചെയ്യുന്നവരാകണം... ഭാരതത്തില്‍ ഹിന്ദുക്കളാണ് ക്രിസ്ത്യാനികള്‍ക്കും മുസ്ലീംകള്‍ക്കും പള്ളികള്‍ പണിതുകൊടുത്തത്. ഇതുതന്നെയാണ് ചെയ്യേണ്ട കാര്യം.. ദ്വേഷമല്ല സ്നേഹമാണ് അതിജീവിക്കാന്‍ യോഗ്യമെന്നു ലോകത്തെ ബോധ്യപ്പെടുത്തുന്നവരെ, മൃഗീയതക്കും കായികശക്തിക്കുമല്ല സൗമൃതക്കാണ് തുടര്‍ന്ന് ജീവിക്കാനും സാഫല്യമടയാനും കരുത്തുള്ളതെന്നു കാട്ടുന്നതുവരെ ക്രിസ്ത്യാനിക്കും മുസ്ലീമിനും വേണ്ടി നാം പള്ളികള്‍ പണിതുകൊടുക്കും; പള്ളികള്‍ പണിതു കൊടുക്കുകതന്നെ വേണം (വിവേകാനന്ദ സാഹിത്യ സര്‍വസ്വം വാല്യം 3, പേജ് 80).

ക്രൈസ്തവര്‍ക്കും മുസ്ലീകള്‍ക്കും ഈശ്വരാരാധന നടത്താന്‍ പള്ളികള്‍ പണിതുകൊടുക്കണം എന്ന് ആഹ്വാനം നല്‍കിയ വിവേകാനന്ദന്റെ വിശാല ഹന്ദുത്വത്തിന്റെ സ്ഥാനത്ത് 'ഇന്നെന്താണ് ഹിന്ദുത്വത്തിന്റെ പേരില്‍ ഇന്ത്യയില്‍' നടന്നുവരുന്നത്? ഇന്നിവിടെ നടന്നുവരുന്നത് പള്ളി പൊളിക്കുന്ന ഹിന്ദുത്വമാണ്. വിവേകാനന്ദന്റെ ബഹുവര്‍ണചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ്വാമികളുടെ വിശാലദര്‍‍ശങ്ങള്‍ക്ക് തീര്‍ത്തും നിരക്കാത്തവിധം, പള്ളി പൊളിക്കുന്നതില്‍ ഭ്രാന്തലഹരികൊള്ളുന്ന ഹിന്ദുരാഷ്ട്രവാദികളുടെ മുഷ്കിനെ വിവേകാനന്ദ വചനങ്ങള്‍ ബഹുജനങ്ങളിലേക്ക് പകര്‍ന്നുകൊടുത്തുകൊണ്ടുതന്നെ വേണം നേരിടാന്‍. ഈശ്വരന്‍ വെറും കല്ലല്ല എന്നതുപോലെ വിവേകാനന്ദന്‍ ശിവകാശി പ്രസ് അച്ചടിച്ചു വിറ്റഴിക്കുന്ന വെറുമൊരു സുന്ദരപുരുഷന്റെ ചിത്രമല്ല. വിവേകാനന്ദന്‍ ജീവിച്ചിരുന്നൊരു വ്യക്തിത്വമാണ് - സ്വന്തം ആശയാഭിലാഷങ്ങളെ അസൂയാവഹമായ ശൈലിയില്‍ ആവിഷ്കരിച്ചു കാണിച്ച ചരിത്രപുരുഷന്‍. അതിനാല്‍ അദ്ദേഹം വെറും ചിത്രമല്ലെന്നും വിവേക മുറ്റിയ വാക്കുകളാണെന്നും വര്‍ഗീയഭ്രാന്തന്മാരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ബഹുജനങ്ങളെ പ്രാപ്തരാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

സ്വാമി വിവേകാനന്ദനും അദ്ദേഹത്തിന്റെ ഗുരുവും കാളിഭക്തനുമായിരുന്ന ശ്രീരാമകൃഷണ പരമഹംസരും സര്‍വദേവാലങ്ങളിലും സര്‍വ നാമ-വേദ-രൂപങ്ങളിലും ഒരൊറ്റ ഈശ്വരമഹിയെ തന്നെ അനുഭവിച്ചിരുന്നു. ശ്രീരാമകൃഷണ, വിവേകാനന്ദന്മാരേക്കാള്‍ വലിയ ഭകതരോ ഹിന്ദുക്കളോ അല്ല ഗോള്‍വല്‍ക്കറും നരേന്ദ്രമോഡിയും ഉള്‍പ്പെടെയുള്ള 'ഹിന്ദുരാഷ്ട്ര്' വാദികള്‍ എന്നതിനേക്കാള്‍ ഇന്നാട്ടിലെ ഹിന്ദുക്കള്‍ മാതൃകയാക്കേണ്ട്ത് ശ്രീരാമകൃഷണ-വിവേകാനന്ദന്മാരുടെ വിശാലദര്‍ശങ്ങളെയാണ്. അവരുടെ വിശാല ഹിന്ദുത്വമാണ് ഗോള്‍വല്‍ക്കറുടെ വര്‍ഗീയ ഹിന്ദുത്വം എന്ന വിഷവിപത്തില്‍നിന്ന് ഇന്ത്യയെ വിമോചിപ്പിക്കുന്നതിനുള്ള സിദ്ധൗഷധം.

ഭൂമിയില്‍ 39 വര്‍ഷ (1863-1902)ത്തെ ജീവിതമേ വിവേകാനന്ദന് ഉണ്ടായിരുന്നുള്ളൂ. ഇക്കാലയളവില്‍ തന്നെ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ അത്ഭുതകരങ്ങളും യഥാസ്ഥിതിക ഹിന്ദുത്വത്തെ എടുത്തുലക്കുന്നതുമായിരുന്നു. സന്ന്യാസിമാര്‍ കടല്‍ കടന്നു കൂടാ എന്ന പരമ്പരാഗത വിശ്വാസത്തെ അദ്ദേഹം ലംഘിച്ചു. അതുകൊണ്ടാണ് അമേരിക്കയില്‍ പോയി പ്രസംഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. സന്ന്യാസം സ്വീകരിച്ചതും ഏതെങ്കിലും പുകള്‍പെറ്റ സന്ന്യാസമഠത്തില്‍നിന്ന് സാമ്പ്രദായികമായിട്ടല്ല. ശ്രീരാമകൃഷണ പരമഹംസരില്‍ നിന്ന് സ്വാംശീകരിച്ച ലൗകികഭോഗ വിരക്തിയെ സ്വന്തം ജീവിതമാര്‍ഗമാക്കുകയാണ് വിവേകാനന്ദന്‍ ചെയ്തത്. വിവേകാനന്ദന്‍ എന്ന പേര് അദ്ദേഹത്തിന് നല്‍കിയതും സന്ന്യാസിയല്ല; ശ്രീരാമകൃഷ്ണ പരമഹംസരുമല്ല; മറിച്ച് അങ്ങേയറ്റം ലൗകികനായ ഖേത്രി മഹാരജാവാണ്; ഇതേപ്പറ്റി വിവേകാനന്ദന്റെ ഔദ്യോഗിക ജീവിചരിത്രത്തില്‍ ഇങ്ങനെ കാണുന്നു: 'സ്വാമിജിയുടെ പ്രസിദ്ധമായ വിവേകാനന്ദ സ്വാമി എന്ന നാമധേയം രാജാജി ബഹദൂര്‍ നല്‍കിയതാണെന്ന സംഗതി വളരെ ചുരുക്കമാളുകളേ അറിഞ്ഞിരിക്കയുള്ളൂ. ഇതിനുമുമ്പ് സ്വാമിജി വിവിദിഷാനന്ദന്‍ എന്നാണ് തന്റെ പേര്‍ എഴുതിയിരുന്നത്' (ശ്രീമദ് വിവേകാനന്ദ സ്വാമികള്‍ - ജീവചരിത്രം, പേജ് 339) ആഹാര രീതികളിലും സാധാരണ സന്ന്യാസിമാരുടെ ശൈലിയായിരുന്നില്ല വിവേകാനന്ദന്റേത്. ധാരാളം മല്‍സ്യ-മാംസങ്ങള്‍ കഴിക്കാനും പുകവലികാനും താല്പര്യം കാണിച്ചിരുന്നു: 'തനിക്കു യോജിച്ചതും സഹായകവുമായ എന്തിനെയും അറിയാനും തെരഞ്ഞേടുക്കാനും അനുവര്‍ത്തിക്കാനും നാം എല്ലാവരും സ്വാതന്ത്ര്യം അനുവദിക്കുന്നു.. ഉദാഹരണത്തിനു മാംസഭക്ഷണം ഒരുവനെ സഹായിച്ചേക്കാം; മറ്റൊരുവനെ സസ്യാഹാരവും. ഒരോരുത്തനും തനതു സവിശേഷതയിലേക്കു സ്വാഗതം' (വിവേകാനന്ദ സാഹിത്യ സര്‍വസ്വം. വാല്യം 5, പേജ് 98). ഹിന്ദുസന്ന്യാസിയായ വിവേകാനന്ദന്റെ ഇത്തരം ജനാധിപത്യപരമായ സമീപനങ്ങള്‍ക്കു കടകവിരുദ്ധമായി, ഹിന്ദുത്വത്തിന്റെ മറവില്‍, മാംസാഹാരം കഴിക്കുന്നവര്‍ മ്മ്ലേഛന്മാരും സസ്യാഹാരികള്‍ മഹാന്മാരുമാണെന്ന് പ്രചരിപ്പിച്ച്, തീന്മേശയില്‍ പോലും വര്‍ഗീയ വിഷം തളിക്കുന്നവര്‍ അഴിഞ്ഞാടുന്ന ഇന്നത്തെ ഇന്ത്യയില്‍, വിവേകാനന്ദാദര്‍ശങ്ങളെ വിവേചിച്ചറിഞ്ഞ് പ്രചരിപ്പിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്; വിശിഷ്യ യുവജനങ്ങള്‍ക്കുണ്ട്. സ്വാമി വിവേകാനന്ദന്‍ സ്വന്തം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വിശാലോന്നത സ്വപ്നങ്ങള്‍ കണ്ടിരുന്ന ഒരു യുവാവ് കൂടിയായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനം യുവജനദിനമായി രാഷ്ട്രം ആചരിച്ചുവരുന്നത്. വിവേകാനന്ദന്റെ ഭാവി ഭാരതസങ്കല്പം അദ്ദേഹം ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു. 'സര്‍വ മനുഷ്യവര്‍ഗത്തെയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദ്വൈതം ഒരു കാലത്തും ഹിന്ദുക്കളുടെ ഇടയില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല. നേരെമറിച്ച് ഗണ്യമായ രീതിയില്‍ ഏതെങ്കിലും ഒരു മതം ഈ സമത്വത്തിലേക്ക് എന്നെങ്കിലും അടുത്തെത്തിയിട്ടുണ്ടെങ്കില്‍ എന്റെ അനുഭവത്തില്‍ അത് ഇസ്ലാമാണ്. ഇസ്ലാം മാത്രം. അതുകൊണ്ട് പ്രായോഗിക ഇസ്ലാമിന്റെ സഹായം കൂടാതെ വേദാന്ത സിദ്ധാന്തങ്ങള്‍ ഭൂരിപക്ഷം മനുഷ്യരാശിക്കും തീരെ ഉപയോഗമില്ലാത്തതാണെന്ന് എനിക്ക് ഉറച്ച ബോധ്യം വന്നിട്ടുണ്ട്. നമ്മുടെ മാതൃഭൂമി തന്നെ ആഗ്രഹിക്കുന്നത് ഹിന്ദുമതവും ഇസ്ലാമും എന്ന രണ്ടു മഹാസ്മ്പ്രദായങ്ങളുടെ - വേദാന്തമസ്തിഷ്കത്തിന്റെയും ഇസ്ലാം ശരീരത്തിന്റേയും- യോഗമാണ്. ഈ കുഴക്കിലും കലഹത്തിലും നിന്ന് ഭാവിയിലെ പൂര്‍ണഭാരതം മഹനീയവും അജയ്യവുമായി വേദാന്ത മസ്തിഷ്കത്തോടും ഇസ്ലാം ശരീരത്തോടും കൂടി ഉയര്‍ന്നുവരുന്നത് ഞാനെന്റെ മനക്കണ്‍ മുമ്പാകെ കാണുന്നു.' (വിവേകാനന്ദ സാഹിത്യസര്‍വസ്വം. വാല്യം 5, പേജ് 566-567).

മോഡിയുടെ ഗുജറാത്തിനു പകരം ഗാന്ധിജിയുടെ ഗുജറാത്തു വീണ്ടെടുക്കാന്‍ മതേതര ജനാധിപത്യഭാരതത്തിലെ യുവമസ്തിഷ്കങ്ങള്‍ വിവേകാനന്ദദര്‍ശങ്ങള്‍ക്കു ശിഷ്യപ്പെടേണ്ടിയിരിക്കുന്നു.

കടപ്പാട്: സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി