08 November, 2007

വാര്‍ധക്യം ശാപമോ?

വൃദ്ധന്‍, വൃദ്ധ എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ പല യുവതി യുവാക്കളുടെയും നെറ്റി ചുളിയുന്ന കാലമാണിന്ന് എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. വൃദ്ധരായ മാതാപിതാക്കള്‍ പലര്‍ക്കും ഇന്ന് ശാപമാണ്, ഭാരമാണ്, വിഴുപ്പുഭാണ്ടമാണ്. ചുക്കി ച്ചുളിഞ്ഞ തൊലിയും കാഴ്ച മങ്ങിയ കണ്ണുകളും ഒട്ടും കേള്‍ക്കാത്ത കാതുകളും 'അള്‍ഷിമേഴ് സ് എന്ന ഓര്‍മ്മക്കുറവുമൊക്കെയായി ചുമച്ചു തുപ്പി വീട്ടിന്റെയൊരു മൂലയില്‍ കൂനിക്കൂടിയിരിക്കുന്ന മനുഷ്യന്‍ തന്റെ മതാവോ പിതാവോ ആയാലെന്ത്... അവലക്ഷണമല്ലേ?! ആ നാശം പിടിച്ച ജന്തുവിനെ വീട്ടില്‍ നിന്നറക്കി വീടു 'ക്ലീന്‍' ആക്കുവാന്‍ എന്തുണ്ട് മാര്‍ഗ്ഗം? അതു ചിന്തിച്ച് തല പുണ്ണാക്കേണ്ട! അതിനാണ് വൃദ്ധസദനങ്ങള്‍. അവിടെ അവരെ കൊണ്ടുപോയി തള്ളാം. മാസാമാസം നടത്തിപ്പുകാര്‍ക്ക്, നിശ്ചയിക്കപ്പെട്ട തുക അയച്ചു കൊടുത്താല്‍ മതി. മരിച്ചാല്‍ അവര്‍ വിവരമറിയിക്കും. വേണമെങ്കില്‍ പോയി കാണാം. എന്തൊരു സൗകര്യം, അല്ലേ! സ്നേഹമസൃണമായ പെരുമാറ്റവും വാത്സല്യത്തിന്റെ ഊഷ്മള സ്പര്‍ശവും അനിവാര്യമായ ഘട്ടത്തില്‍ മക്കളില്‍ നിന്ന് അവഗണനയും പരിഹാസവും മാത്രം ലഭിക്കുന്ന മാതാപിതാക്കളുടെ നെഞ്ചിന്റെയുള്ളിലെ വേദന വിവര്‍ണ്ണാതീതമാണ്. തന്നെ പെറ്റു വളര്‍ത്തിയ മാതാവ്; തനിക്കു വേണ്ടി ആരോഗ്യവും ആയുസ്സും വിനിയോഗിച്ച് തന്നെ ഉന്നത നിലയിലെത്തിച്ച പിതാവ്; അവരെ ചവിട്ടിപ്പുറത്താക്കുന്ന സന്താനം ചെയ്യുന്നത് എന്തുമാത്രം വലിയ പാതകമല്ലേ!
മാതാപിതാക്കളോടുള്ള കടമകളെ ഇസ് ലാം വളരെ ഗൗരവകരമായാണ് കാണുന്നത്. അതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് നാശമാണ് എന്ന് പറഞ്ഞ പ്രവാചകന്‍, അവരോടുള്ള കടമകള്‍ നിറവേറ്റുന്നത് സ്വര്‍ഗ പ്രവേശം സാധ്യമാക്കും എന്ന് കൂടി നമ്മെ പഠിപ്പിക്കുന്നു.
മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം എന്ന് മാത്രമല്ല, അവരോടുള്ള സംസാരവും പെരുമാറ്റവും എല്ലാം മാന്യമായ നിലയിലായിരിക്കണമെന്നും ഇസ് ലാം നിഷ് കര്‍ഷിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: " തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അവരില്‍ രണ്ടുപേരും തന്നെയോ നിന്റെയടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോടു നീ 'ഛെ' എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോടു നീ മാന്യമായ വാക്കു പറയുകയും ചെയ്യുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവരിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. എന്റെ രക്ഷിതാവെ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോടു നീ കരുണ കാണിക്കണമേ എന്ന് നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക" (17:23,24).
മാതാപിതാക്കള്‍ അന്യമതക്കാര്‍ ആണെങ്കിലും ആദര്‍ശവിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് അവരോടുള്ള കടമകള്‍ നിറവേറ്റണം എന്നും വൃദ്ധരായ മാതാപിതാക്കള്‍ക്ക് ചെയ്യുന്ന സേവനം ദൈവമാര്‍ഗത്തിലുള്ള പാലായനത്തേക്കാളും ധര്‍മസമരത്തേക്കാളും ഉത്തമമാണെന്നും അവരുടെ തൃപ് തിയിലാണ് അല്ലാഹുവിന്റെ തൃപ് തിയെന്നും അവരുടെ കോപത്തിലാണ് അല്ലാഹുവിന്റെ കോപമെന്നും കാരുണ്യത്തിന്റെ മതമായ ഇസ് ലാം വ്യക്തമാക്കുന്നു.
ഒരു മനുഷ്യന്‍ പ്രവാചകവസിധിയില്‍ വന്ന് കൊണ്ട് 'എന്റെ മെച്ചപ്പെട്ട' സഹവാസത്തിന് എറ്റവും അര്‍ഹന്‍ ആരാണെന്ന്‍ ചോദിച്ചപ്പോള്‍ പ്രവാചകന്റെ (സ്വ.അ.) മറുപടി 'നിന്റെ മാതാവ് എന്നായിരുന്നു. മൂന്നു തവണ ആവര്‍ത്തിച്ചു ചോദിച്ചപ്പോഴും ഇതായിരുന്നു മറുപടി. നാലാം തവണ ചോദിച്ചപ്പോഴാണ് 'നിന്റെ പിതാവ്' എന്ന് മറുപടി പറഞ്ഞത്.
നൊന്തുപ്രസവിച്ചു വളര്‍ത്തിയ മാതാവിനോട് കൂടുതല്‍ കടപ്പാടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. പിതാക്കളോട് വെറുപ്പുകാണിക്കുന്നത് നന്ദികേടാണ് എന്നും നബി (സ്വ.അ.) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാര്‍ധക്യം തന്നെയും പിടികൂടുമെന്ന ചിന്തയെങ്കിലുമുള്ളവര്‍ വൃദ്ധരായ മാതാപിതാക്കളെ വെറുക്കില്ല, തീര്‍ച്ച.

മുസ് ലീം അബൂഹുറയ്റ(റ)യില്‍ നിന്നും നവേദനം. നബി(സ്വ.അ.) പറഞ്ഞു:
"വാര്‍ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗം നേടാന്‍ സാധിക്കാത്തവന് നാശം! അവന് നാശാം! അവന് നാശം!".

കടപ്പാട്: അബൂ മുഫീദ്

07 November, 2007

ജ്യോത്സവും ജ്യോതിശാസ്ത്രവും

ജ്യോതിശാസ്ത്രം ഒരു ശാസ്ത്രമാണ്. എന്നാല്‍ അതുതന്നെയാണ് ജ്യോത്സ്യവും എന്ന വിശ്വാസമാണ് വിദ്യഭാസ സമ്പന്നരായ പലരുടേയും ധാരണ. നമ്മുടെ വിദ്യഭ്യാസത്തില്‍ പത്താംതരംവരെ ജ്യോതിശാസ്ത്ര പഠനത്തിന് വേണ്ടത്ര സ്ഥനമില്ലാത്തതും ഈ ധാരണക്ക് ഒരു പ്രധാന കാരണമാണ്. ഹൈസ്കൂള്‍ പഠനകാലത്ത് ജ്യോതിശാസ്ത്രം പഠിപ്പിക്കുന്നത് അതി കേവലധാരണപോലും ഇല്ലാത്തവരാണ് എന്നതും ഒരു പ്രധാന കാരണമാണ്. ചരിത്രം പഠിച്ചവരാണ് ജ്യോഗ്രഫി പഠിപ്പിക്കുന്നത്!

മറ്റൊന്ന് ഇവയുടെ ക്രമം പറയുന്നതിലാണ്. രണ്ടിലും കാണുന്നത് നവഗ്രഹമാണ്. എന്നാല്‍ ജ്യോത്സ്യത്തിലെ നവഗ്രഹങ്ങളില്‍ സൂര്യന്‍, ചന്ദ്രന്‍, രാഹു, കേതു എന്നിവ ഗ്രഹങ്ങളല്ല. ബാക്കി അഞ്ചെണ്ണം മാത്രമെ ഗ്രഹമായിട്ടുള്ളു. സൂര്യന്‍ ഒരു ഗ്രഹമല്ല, നക്ഷത്രമാണെന്ന് രണ്ടാംതരത്തിലെ കുട്ടിക്ക് പോലുമറിയാം. ചന്ദ്രന്‍ ഉപഗ്രഹമാണെന്ന് നാലാംതരം മുതലും പഠിപ്പിക്കപ്പെടുന്നു. രാഹുവും കേതുവുമാകട്ടെ ഒരു സങ്കല്പവും.

ഹൈസ്കൂള്‍തലത്തിലെങ്കിലും ഒരു താരതമ്യപഠന് അവസരം കിട്ടുകയാണെങ്കില്‍ കുറെയൊക്കെ മാറ്റങ്ങള്‍ കാണും. യുറാനസും നെപ് ട്യൂണും പ്ലൂട്ടോയും ജ്യോത്സ്യത്തില്‍ കടന്നുവരാത്തത് അക്കാലത്ത് ഇവയെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ്.

ജ്യോതിശാസ്ത്രത്തിന്റെ മറവില്‍ ഉടലെടുത്ത ഏറ്റവും വലിയ തട്ടിപ്പ് ജ്യോത്സ്യം തന്നെ. കൈനോട്ടം, പല്ലിചൊല്ലല്‍, കിളീജ്യോത്സ്യം, സാമുദ്രികലക്ഷണം,പ്ലാഞ്ചെറ്റ്, അകവും പുറവും നോക്കല്‍, ശകുനം, മുഹൂര്‍ത്തം, ഗുളികകാലം, രാഹുകാലം നോക്കല്‍ തുടങ്ങി എണ്ണത്തില്‍ ഒടുങ്ങാത്ത തട്ടിപ്പുകള്‍ക്കെല്ലാം പിന്നില്‍ ശാസ്ത്രം എന്ന് ചേര്‍ത്തപ്പോള്‍ വിശ്വാസികളും കൂടി.

അതു കൊണ്ട് തന്നെ ഈ വിശ്വാസം ഉറച്ച ഒരാള്‍ക്ക് മാറിച്ചിന്തിക്കാന്‍ കഴിയില്ല. പത്തില്‍ പത്ത് പൊരുത്തവും ചേര്‍ന്ന് കല്യണംകഴിച്ച് ഒരാഴ്ച കഴിഞ്ഞ് ഇണകളില്‍ ഒരാള്‍ മരിച്ചാലും വിശ്വാസിക്ക് വിശ്വാസത്തിലുള്ള വിശ്വാസം മറുകയില്ല. നൂറിലൊന്ന് ഒത്താല്‍ അവന്‍ അത് പാടി നടക്കുകയും ചെയ്യും.

പാരമ്പര്യമായി കിട്ടുന്ന വിശ്വാസം അവന്‍ മുറുകെ പിടിക്കും. തെറ്റണെന്ന് 99 ശതമാനം വിശ്വാസമുണ്ടെങ്കിലും മറ്റുള്ളവര്‍ എന്ത് പറയും എന്ന പേടി അവനെ വേട്ടയാടും. ജ്യോത്സ്യപ്രകാരം ക്രിയകള്‍ ചെയ്തിട്ട് എന്ത് ദോഷം വന്നാലും പ്രശ് നമില്ല ചെയ്യാതെ വല്ലതും സംഭവിച്ചാല്‍ അവന്റെ സമൂഹം അവനെ എന്നും കുറ്റപ്പെടുത്തും. ഈ പേടി അവനെ അന്ധവിശ്വാസങ്ങളിലേക്ക് നയിക്കും. അതുകൊണ്ടാണ് ജ്യോതിശാസ്ത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന പഠിതാക്കള്‍പോലും ഇതിന് കഴുത്ത് നീട്ടിക്കൊടുക്കുന്നത്. മറ്റു ഗ്രഹങ്ങളിലേക്കുള്ള പ്രയാണത്തിലും തേങ്ങ ഉടച്ചും നിര്‍ വിഗ്ന സമാപ്തിക്ക് ഗണിപതിപൂജ നടത്തിയും യാത്രയയ്ക്കും അവ ശാന്തസമുദ്രത്തിന്റെ അഗാധതയില്‍ കൂപ്പ് കുത്തിയാല്‍ അവ ഭൂമിയില്‍ വീണ് നാശമുണ്ടാക്കാത്തത് ആ പ്രതിക്രിയയുടെ ശക്തിയാണ് എന്ന വ്യഖ്യാനിക്കുമ്പോള്‍ നമ്മള്‍ തലയാട്ടുന്നു.

ഇതാണ് നൊസ് ട്രാഡമസ് മുതല്‍ ഉണ്ണികൃഷ്ണപ്പണിക്കര്‍ വരെയുള്ളവരുടെ 99 ശതമാനം പ്രവചനങ്ങളുടെയും കഥ. യാദൃച്ഛികമായി ഏതെങ്കിലുമൊന്ന് ഒത്താല്‍ അത് ഒരു വാര്‍ത്തയാക്കും, പണിക്കര്‍, 2006 വരെ വാജ് പേയി ഭരിക്കും എന്നുപറഞ്ഞു. തോറ്റപ്പോള്‍ അത് വാര്‍ത്തയായില്ല ജയലളിദ പണ്ട് ജയിച്ചത് വല്യ വാര്‍ത്തയായിരുന്നു. സോണിയയോ, വാജ് പേയിയോ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ജ്യോത്സ്യന്മാരുടെ അവകാശവാദംകൊണ്ട് പുറത്തിറങ്ങാന്‍ പറ്റില്ലായിരുന്നു. ഇവര്‍ക്ക് ആര്‍ക്കും മന്‍ മോഹന്‍സിംഗ് പ്രധാനമന്ത്രിയാവും എന്ന് പറയാന്‍ കഴിയാതിരുന്നതും അത് വാര്‍ത്തായാവാത്തതും ഇതുകൊണ്ട് തന്നെ.

ഇതില്‍ ഏറെ രസകരം രാഹുകാലം നോക്കലാണ്. ദിവസവും ഒന്നരമണിക്കൂര്‍ രാഹുകാലമാണ്. അമൃതം കുടിക്കാന്‍ ബ്രാഹ്മണവേഷത്തില്‍ ഒരസുരന്‍ വന്നു. ആ അസുരനെ വിഷ് ണുചക്രമെറിഞ്ഞ് കൊന്ന് രണ്ട് കഷണമാക്കി. അവ ചേര്‍ന്ന് പാമ്പായി. തലയുള്ള കഷണം രാഹു, മറ്റേത് കേതു-എന്നാണ് പുരാണത്തില്‍ പറയുന്നത്. ഈ വിശ്വാസമാണ് ഗ്രഹണ സമയത്ത് പുറത്തിറങ്ങരുത്, ഭക്ഷണം കഴിക്കരുത്, ഈ സമയങ്ങളില്‍ യാത്ര പോകരുത് എന്നെല്ലാം പറയുന്നതിനു പിന്നില്‍.

രണ്ടാംലോക മഹായുദ്ധത്തില്‍ ഹിരോഷമയില്‍ മരിച്ചവരെല്ലാം ഒരേ നക്ഷത്രത്തില്‍ പിറന്നവരായിരുന്നോ? നാഗസാക്കിയില്‍ മരിച്ചവരെല്ലാം ഒരേ ജാതകക്കാരും ബംഗ്ലാദേശില്‍ ചുഴലിക്കാറ്റില്‍ മരണമടഞ്ഞവരെല്ലാം ഒരേ ശാന്തിമുഹൂര്‍ത്തത്തില്‍ ബന്ധപ്പെട്ട് ഒരേ മെന്‍സസ് ദിനക്രമം പാലിച്ച് ഒരേ ദിവസം ഇവരുടെ അണ്ഡം പുറത്തു വന്ന് നാഴിക-വിനാഴിക തെറ്റാതെ ഒരേസമയത്ത് യോജിച്ച് പ്രസവിച്ച് വളര്‍ന്ന് ഒരേ പ്രായമായവരായിരുന്നെങ്കില്‍, അല്ലെങ്കില്‍ അവര്‍ക്കെല്ലാം ഒരേ നാളെങ്കിലുമായിരുന്നെങ്കില്‍ നമുക്ക് വിശ്വസിക്കാമായിരുന്നു.

കടപ്പാട്: ബാലകൃഷണന്‍ പുല്‍പാറ, മലപ്പുറം

06 November, 2007

പലിശ എന്ന വിനാശം

"പലിശ തിന്നുന്നവനെയും അത് തീറ്റുന്നവനെയും അതിന്റെ ഇരു സാക്ഷികളെയും അതിന്റെ എഴുത്തുകാരെയും നബി(സ്വ.അ.) ശപിച്ചിരിക്കുന്നു. അവരെല്ലാം സമമാണെന്നും അവിടുന്ന് പറഞ്ഞിരിക്കുന്നു. [മുസ് ലീം തിര്‍മിദി]

പലിശ പുതിയൊരു ചൂഷണ മാര്‍ഗമല്ല. പണ്ടേ അതുണ്ട്. എന്നാല്‍ വര്‍ത്തമാന കാലലോകം പലിശയുടെ നീരാളിപ്പിടിത്തത്തില്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിഭീകരമായ ഒരു ഭീഷണിയാണതിന്ന്; വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കുമെല്ലാം. അതിന്റെ കെണിയില്‍ പെട്ടവര്‍ അതില്‍നിന്നും രക്ഷനേടാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നു.
ഇസ് ലാം പലിശയെ നിഷിദ്ധമാക്കിയ മതമാണ്. വിനാശകരമായ ഏഴു മഹാപാപങ്ങളില്‍ ഒന്നായി നബി(സ്വ.അ.) പലിശയെ എണ്ണിയിട്ടുണ്ട്. ബുദ്ധിമുട്ടുന്നവന്റെ ദയനീയാവസ്ഥയെ ചൂഷണം ചെയ്ത് തടിച്ചു കൊഴുക്കുന്നവരാണ് പലിശക്കാര്‍.
"പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയില്‍ നിന്ന്) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും" (2:275).
'മുതല്‍ മുടക്കി ആദായം എടുക്കലാണ് പലിശ. അത് തെറ്റാണെങ്കില്‍ കച്ചവടവും തെറ്റല്ലേ? അതും ആദായമെടുക്കല്‍ തന്നെയാണല്ലോ. എന്നിരിക്കെ പലിശവാങ്ങല്‍ തെറ്റും കച്ചവടം ചെയ്യല്‍ തെറ്റില്ലാത്തതുമാകുന്നതെങ്ങനെ?' എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അന്നും ഇന്നും പലിശക്കാരില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്, ഉയരുന്നുണ്ട്.പലിശ വാങ്ങുക എന്ന അക്രമത്തിനു പുറമെ അതിനെ ന്യായീകരിക്കുക എന്ന അക്രമമാണീ ചോദ്യങ്ങള്‍ എന്നാല്‍ അല്ലാഹു വ്യക്തമാക്കി: 'കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്.
പലിശ നിഷിദ്ധമാക്കിക്കൊണ്ടുള്ള കല്‍പന വരുന്നതിനു മുമ്പ് നടത്തിയിട്ടുള്ള പലിശയിടപാടുകളില്‍ നിശ്ചയ പ്രകാരം ബാക്കി കിട്ടാനുള്ളതൊന്നും മേലില്‍ വസൂലാക്കരുതെന്നും അത് മുഴുവന്‍ ഉപേക്ഷിക്കുക തന്നെ വേണമെന്നും ഖുര്‍ആന്‍ കല്‍ പിക്കുന്നു. ഇസ് ലാമിലേക്ക് കടന്നു വരുന്ന വ്യക്തികളും അന്നുവരെ പലിശ വാങ്ങുന്നവരായിരുന്നുവെങ്കില്‍ ശേഷം കിട്ടാനുള്ളത് വര്‍ജിക്കേണ്ടതാണ്.
"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ (യഥാര്‍ത്ഥ) വിശ്വാസികളാണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്" (2:278).
"സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം" (3:130).
"അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പികുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷടപ്പെടുന്നതല്ല" (2:276).
സുഖത്തോടും സംതൃപ്തിയോടുമുള്ള ജീവിതം, സമൂഹത്തില്‍ മാന്യതയും അന്തസ്സും ഉണ്ടായിരിക്കുക, ജനങ്ങളുടെ സ്നേഹാദരവുകള്‍ ലഭിക്കുക മുതലായ കാര്യങ്ങളൊക്കെ ധനം മൂലം ഇഹലോകത്തില്‍ ലഭിക്കാനിടയുള്ള നേട്ടങ്ങളാണ്. പലിശക്കാര്‍ക്കാകട്ടെ ഇതൊന്നും ലഭിക്കാനിടയില്ല. ധനം വര്‍ധിക്കുന്തോറും പിശുക്കും ആര്‍ത്തിയും സമാധാനക്കുറവും വര്‍ധിക്കും. ഒപ്പം ജനങ്ങളുടെ വെറുപ്പും ശത്രുതയും കൂടിക്കൊണ്ടുമിരിക്കും. പരലോകത്തിലാകട്ടെ പലിശാക്കാര്‍ക്ക് ആ ധനം കൊണ്ട് യാതൊരു ഉപകാരവും ലഭിക്കുകയില്ല. നല്ല കാര്യങ്ങളില്‍ ചെലവഴിച്ചാലും അത് നിഷദ്ധമായ സമ്പാദ്യം കൊണ്ടായതിനാല്‍ അതിന് പുണ്യം ലഭിക്കില്ല. നിഷിദ്ധമായ ധനം കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ ദോഷകരമായി ഭവിക്കുകയും ചെയ്യും.
എന്നാല്‍ ധര്‍മിഷ്ഠന്റെ ചെലവഴിക്കല്‍ അല്ലാഹുവിങ്കല്‍ വമ്പിച്ച പ്രതിഫലം ലഭിക്കുന്ന ഒരു പുണ്യകര്‍മമായിരിക്കും അവന്റെ ധര്‍മങ്ങളെ അല്ലാഹു വളര്‍ത്തി വലുതാക്കും. ധനം കുറഞ്ഞുപോയാലും ഉള്ളതില്‍ സംതൃപ്തിയും സമാധാനവും അവനുണ്ടായിരിക്കും. ജനങ്ങള്‍ക്കാകട്ടെ അയാളോട് സ്നേഹവും ബഹുമാനവും വര്‍ധിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. വിശുദ്ധ ഖുര്‍ ആന്‍ പറയുന്നു:
"പറയുക: നല്ലതും ദുഷിച്ചതും സമമാവുകയില്ല - ദുഷിച്ചതിന്റെ ആധിക്യം നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി" (5:103).
"ആരെങ്കിലും ഒരു നല്ല കാര്യം ചെയ്തുവെച്ചാല്‍ അതില്‍ അവന് നാം നന്മ വര്‍ധിപ്പിച്ചുകൊടുക്കുന്നതാണ്" (42:23).

04 November, 2007

നിങ്ങള്‍ ഈ ഗ്രന്ഥം വായിച്ചിട്ടുണ്ടോ

ആദ്യം ആട്ടിടയനും പിന്നെ കച്ചവടക്കാരനുമായിരുന്ന ഒരു മനുഷ്യന്‍ അയാള്‍ക്ക് എഴുത്തും വായനയും സിദ്ധിച്ചിട്ടില്ല. നാല്‍പത് വയസ്സുവരെ യാതൊരു സാഹിത്യാഭിരുചിയും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹം നാല്‍പത് വയസ്സായപ്പോള്‍ സുന്ദരമായ പദങ്ങള്‍ പറയുന്നു. ഗദ്യവും പദ്യവുമല്ലാത്ത ശൈലിയില്‍ ആരെയും വിസ്മയിപ്പിക്കുന്ന സന്ദേശങ്ങള്‍ മൊഴിയുന്നു. അതുവരെ നിയമഗ്രന്ഥങ്ങള്‍ കണ്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ മൊഴികളില്‍ അതുല്ല്യമായ നിയമനിര്‍ദേശങ്ങളുണ്ട്. വേദം പഠിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ പദങ്ങളില്‍ ധാര്‍മിക നിയമങ്ങളുണ്ട്. ചരിത്രം മനസ്സിലാക്കിയിട്ടില്ലാത്ത അദ്ദേഹത്തിന്റെ വാക്കുകളില്‍ മുന്‍കാല ചരിത്രങ്ങളുണ്ട്.
നമ്മെളെന്തു മനസ്സിലാക്കണം. ഈ ഗ്രന്ഥം അദ്ദേഹത്തിന്റെ സൃഷ്ടിയാണോ? അതല്ല സാഹിത്യവും ശാസ്ത്രവും നിയമവും ചരിത്രവുമെല്ലാം അറിയുന്ന മറ്റാരോ എഴുതി കൊടുത്തതാണെന്നോ. ഗ്രന്ഥവുമായി നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട വ്യക്തി പറയുന്നു: ഇത് ഞാനെഴുതിയതല്ല; എല്ലാവിധ വിജ്ഞാനീയങ്ങളിലും അസാധ്യമായ ജ്ഞാനമുള്ള ഒരുവന്‍ എനിക്ക് തന്നതാണ്.
ആ മനുഷ്യന്‍ ഇതുവരെ കളവ് പറഞ്ഞതായി ആരും കേട്ടിട്ടില്ല. പിന്നെ നമുക്ക് ഈ പദങ്ങള്‍ വിശ്വസിച്ചുകൂടെ? നമ്മുടെയെല്ലാം അന്തരംഗം മന്ത്രിക്കുന്നു 'തീര്‍ച്ചയായും നമുക്ക് അദ്ദേഹത്തിന്റെ പദങ്ങള്‍ വിശ്വസിക്കാം'. ഇനി നമുക്ക് ചോദിക്കാം. ഏതാണീ ഗ്രന്ഥം? ആരാണ് അത് ലോകത്തനു മുമ്പില്‍ അവതരിപ്പിച്ചത്? അത് ആരുടേതാണെന്നാണ് അദ്ദേഹം പറഞ്ഞത്?
ആ ഗ്രന്ഥം ഖുര്‍ആനാകുന്നു. മുഹമ്മദ് നബി (സ്വ. അ.) യാണ് അത് ലോകത്തിനുമുമ്പില്‍ ഓതികേള്‍പ്പിച്ചത്. അത് അവതരിപ്പിച്ചത് സര്‍വ്വ ശക്തനായ സര്‍വ്വലോക സ്രഷ്ടാവാകുന്നു.
ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന അവകാശവാദത്തിന് എന്താണ് തെളിവ്?
വേദഗ്രന്ഥം
ഇന്നു നിലനില്‍ക്കുന്ന ഗ്രന്ഥങ്ങളില്‍ ഖുര്‍ആന്‍ മാത്രമാണ് സ്വയം ദൈവിക ഗ്രന്ഥമെന്ന് അവകാശപ്പെടുന്നത്. ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്:
"നിശ്ചയം ഇത് ലോകരക്ഷിതാവ് അവതരിപ്പിച്ചതു തന്നെ. വിശ്വസ്താത്മാവ് നിന്റെ ഹൃദയത്തില്‍ അതുംകൊണ്ട് ഇറങ്ങിയിരിക്കുന്നു. നീ താക്കീത് നല്‍കുന്നവരുടെ കൂടെയാവുന്നതിനുവേണ്ടി (ഖുര്‍ആന്‍ 26:192-194).
അവതരിപ്പിക്കപ്പെട്ട രൂപത്തില്‍ ഇന്നും നിലനില്‍ക്കുന്ന ഏകവേദഗ്രന്ഥം ഖുര്‍ആനാണ്. തുകല്‍, കല്ല്, എല്ല് തുടങ്ങിയ വസ്തുക്കളിന്മേല്‍ മുഹമ്മദി (സ്വ.അ.) ന്റെ കാലത്തുതന്നെ അത് പൂര്‍ണ്ണമായി എഴുതിവെച്ചിരിക്കുന്നു. രണ്ടു ചട്ടകള്‍ക്കുള്ളില്‍ അവ ക്രോഡീകരിക്കപ്പെട്ടത് ഒന്നാം ഖലീഫ അബൂബക്കറി (റ.അ.) ന്റെ കാലത്താണ്. മൂന്നാം ഖലീഫ ഉസ്മാന്‍ (റ.അ.) അതിന്റെ കോപ്പികളെടുത്ത് ഇസ് ലാമിക രാഷ് ട്രത്തിന്റെ പ്രവിശ്യാ തലസ്ഥാനങ്ങളിലേക്കെല്ലാം എത്തിച്ചു കൊടുത്തു. അതിന്റെ കോപ്പികള്‍ ഇന്നും ലഭ്യമാണ്. ഖുര്‍ആന്‍ അതിന്റെ ഒറിജനല്‍ രൂപത്തില്‍ തന്നെ ലോകവസാനം വരെ നില്‍നില്‍ക്കും തീര്‍ച്ച. അങ്ങിനെ നില നിര്‍ത്തുമെന്ന സര്‍വ്വ ശക്തന്റെ പ്രഖ്യാപനം കാണുക:
"തീര്‍ച്ചയായും നാമാണ് ആ ഉത്ബോധനം അവതരിപ്പിച്ചത് തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ് (ഖുര്‍ആന്‍ 15:9).
വൈരുദ്ധ്യങ്ങളില്ല
വളരെ ബൃഹത്തും വിപുലവുമായ വിഷയങ്ങളാണ് ഖുര്‍ആന്‍ കൈകാര്യം ചെയ്യുന്നത്. സുദീര്‍ഘമായ ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ വിഭിന്നങ്ങളായ പരിത:സ്മികളില്‍ വെച്ചാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്. എന്നിട്ടും അതില്‍ വൈരുദ്ധ്യങ്ങളൊന്നും തന്നെയില്ല. ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്നതിനുള്ള മതിയായ തെളിവാണിത്. ഇക്കാര്യം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്:
"അവര്‍ ഖുര്‍ആനിനെപറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹുവല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു. (ഖുര്‍ആന്‍ 4:52).
ധാര്‍മിക നിയമങ്ങള്‍
ഖുര്‍ആനിലുള്ള ധാര്‍മിക നിയമങ്ങള്‍ ഏതൊരു സമൂഹത്തിലും പ്രയോഗിക്കുവാന്‍ പറ്റുന്നതും അതു വിഭാവനം ചെയ്യുന്ന സന്മാര്‍ഗിക സംവിധാനം കിടയറ്റതുമാണ്. വ്യക്തിജീവിതത്തിലോ കുടുംബജീവിതത്തിലോ സാമൂഹികജീവിതത്തിലോ രഷ് ട്രീയ ജീവിതത്തിലോ ഏതിലായിരുന്നാലും ഖുര്‍ ആന്‍ മുന്നോട്ടുവെക്കുന്ന വിധിവിലക്കുകള്‍ അനുസരിക്കുന്നത് നന്മക്കും പുരോഗതിക്കും മാത്രമേ നിമിത്തമാകൂ. സൂക്ഷ്മജ്ഞര്‍ക്ക് മാര്‍ഗദര്‍ശനമാകുന്ന ഗ്രന്ഥമായിട്ടാണ് ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത്.
'ഇതാണ് ഗ്രന്ഥം അതില്‍ സംശയമേതുമില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രേ അത് (വി.ഖു. 4:82).
പ്രായോഗികത
ഖുര്‍ആനിന്റെ അവതരണത്തിന് മുമ്പും പിമ്പുമുണ്ടായിരുന്ന അറേബ്യന്‍ സമൂഹത്തെക്കുറിച്ച് പഠിച്ചാല്‍ തന്നെ ഖുര്‍ആന്‍ എത്രത്തോളം പ്രായോഗികമാണെന്നും അത് സൃഷ്ട്ടിച്ച വിപ്ലവം എത്രത്തോളം മഹത്തരമാണെന്നും നമുക്ക് മനസ്സിലാവും. രാഷ് ട്രീയവും സൈനികവുമായി അസംഘടിതരായിരുന്ന. കൃഷിസൗകര്യങ്ങളൊന്നുമില്ലാത്തതിനാല്‍ കാര്‍ഷികമായി പിന്നോക്കം നിന്നിരുന്ന്. വിദ്യാഭ്യാസരംഗത്ത് വട്ടപൂജ്യമായിരുന്ന. ചികില്‍സാരംഗത്ത് ഒന്നുമില്ലായിരുന്ന, അന്ധവിശ്വാസങ്ങള്‍ സൃഷ്ടിച്ച അധമത്വം പേറികൊണ്ടിരുന്ന, മദ്യത്തിലും, മദിരാക്ഷിയിലും മയങ്ങിക്കിടന്നിരുന്ന. ഗോത്ര മഹിമയുടെ പേരില്‍ ചോരക്കളം തന്നെ പടക്കാന്‍ തയ്യാറായ ഒരു സമൂഹം ഇതാണ് ഖുര്‍ആനിനു മുമ്പുള്ള അറേബ്യയുടെ ചരിത്രം. ഖുര്‍ആനിന്റെ അവതരണത്തിനു ശേഷമുള്ള അറേബ്യയുടെ ചരിത്രം. ഖുര്‍ആനിന്റെ അവതരണത്തിനു ശേഷമുള്ള അറേബ്യയുടെ ചരിത്രം ഇതില്‍നിന്നും വ്യത്യസ്തമാണ്. സംസകാരങ്ങളെ വെല്ലുന്ന ഒരു പുതിയ സംസകാരത്തിന്റെ വാഹകരെയാണ് നമുക്ക് അവിടെ കാണാന്‍ കഴിയുന്നത്. ശാസ് ത്ര സങ്കേതിക രംഗങ്ങളില്‍ അന്നത്തെ അതികായന്മാരായ ഗ്രീക്കുകാരേക്കാള്‍ ആ രംഗത്ത് ഉയര്‍ന്നുനില്‍കാനവര്‍ക്ക് കഴിഞ്ഞു. അലക്സാണ്ട്രീയേക്കാള്‍ വലിയ സാംസകാരിക കേന്ദ്രമായി അറേബ്യയെ മാറ്റിയെടുക്കാനവര്‍ക്കു സാധിച്ചു. നൂറ്റാണ്ടുകളുടെ രഷ് ട്രീയ നായകത്വമുണ്ടായിരുന്ന റോമിനേയും പേര്‍ഷ്യയേയും അവര്‍ വിറപ്പിച്ചു. ഗോത്ര കലഹങ്ങങ്ങളില്‍ തമ്മില്‍ തല്ലി തകര്‍ന്നിരുന്ന അവര്‍ ഐക്യത്തിന്റെ പതാക വാഹകരായി മാറി. ധര്‍മവും അധര്‍മവും എന്താണെന്നറിയാതിരുന്ന അവര്‍ ധാര്‍മിക തത്വങ്ങളുടെ പ്രചാരകരായി മാറി. ഇതായിരുന്നു ഖുര്‍ആന്‍ സ്രഷ് ടിച്ച മഹത്തായ വിപ്ലവം. സാംസ്കാരിക രംഗത്ത് വട്ടപൂജ്യമായിരുന്ന ഒരു ജനതയെ വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കോണ്ട് സംസ്കാരത്തിന്റെ പരമോനത ശീര്‍ഷത്തിലെത്തിക്കാന്‍ കഴിഞ്ഞ് ഖുര്‍ആനിന് തുല്യമായി ലോകത്തെ പരിവര്‍ത്തിപ്പിക്കാന്‍ സാധിച്ച മറ്റൊരു ഗ്രന്ഥം മാനവ ചരിത്രത്തിലെവിടെയെങ്കിലുമുണ്ടായിട്ടുണ്ടോ?
ഇല്ലെയെന്നാണുത്തരം. ഖുര്‍ആനിനേക്കാള്‍ പ്രായോഗികമായ മറ്റൊരു ഗ്രന്ഥവുമില്ലെന്നാണ് വാസ് തവം.
സാഹിത്യം
കേള്‍ക്കുന്നവന്റെ ബുദ്ധിക്ക് തൃപ്തിയും മനസ്സിന് സമാധാനവും ലഭ്യമാവുന്നതോടൊപ്പം അവന്റെ ഹൃദയത്തില്‍ മാറ്റങ്ങള്‍ സൃഷ് ടിക്കുക കൂടി ചെയ്യുന്നതാണ് യഥാര്‍ത്ത സാഹിത്യം. ഈ അര്‍ഥത്തില്‍ ഖുര്‍ആന്‍ ഒരു കുറ്റമറ്റ സാഹിത്യ കൃതിയാണെന്ന് പറയാം. ഖുര്‍ആന്‍ എത്രത്തോളം മനുഷ്യമനസ്സുകളെ സ്വാധീനിച്ചിരുന്നുവെന്നതിന് ഒരു ഉദാഹരണം: മുഹമ്മദ് (സ്വ. അ.) ഒരിക്കല്‍ കഅബയുടെ സമീപം വെച്ച് ഖുര്‍ആന്‍ ഓതുകയാണ്. ശ്രോതാക്കളില്‍ മുസ് ലീമുകളും അമുസ് ലീമുകളുംമെല്ലാം ഉണ്ട് സൂറത്തുന്നജ് മിലെ സാഷ് ടാഗത്തിന്റെ സൂക്തം ഓതികൊണ്ടിരിക്കെ അല്ലാഹുവിന്റെ കല്പന പ്രകാരം നബി(സ്വ.അ.) സാഷ് ടാംഗം നമിച്ചു. അപ്പോള്‍ അബൂജഹല്‍ എന്ന അഹങ്കാരി ഒഴികെ മറ്റെല്ലാവരും-മുസ് ലീകളും അമുസ് ലീകളുംമെല്ലാം - സാഷ് ടാംഗം നമിച്ചുപോയി. അതാണ് ഖുര്‍ആനിന്റെ സ്വാധീന ശക്തി. കഠിന വിരോധികള്‍ പോലും അതിന്റെ കല്‍ പന അനുസരിച്ചു തല്‍ കുനിക്കുന്ന അവസ്ഥയുണ്ടാവുക! മനുഷ്യ മനസ്സിന്റെ സ്വാധീനിക്കുവാന്‍ ദിവ്യവചനങ്ങള്‍ക്കുള്ള കഴിവ്.
പ്രവചനങ്ങള്‍
ഖുര്‍ആന്‍ നടത്തിയ പ്രവചനങ്ങളെല്ലാം അക്ഷരംപ്രതി പുലര്‍ന്നിട്ടുണ്ട്. ഒരു ഉദാഹരണം. മുഹമ്മദി(സ്വ.അ.)ന്റെ കാലത്ത്. അറേബ്യന്‍ അര്‍ദ്ധദ്വീപിന്റെ ചില ഭാഗങ്ങളില്‍ റോമക്കാരും പേര്‍ഷ്യക്കാരും തമ്മില്‍ ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടം നടക്കുകയായിരുന്നു. ഹിജ്റ അഞ്ചാം വര്‍ഷത്തില്‍ നടന്ന അതിഘോരമായ യുദ്ധത്തില്‍ റോമക്കാര്‍ പരാജയപ്പെട്ടു. ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന് തോന്നിപ്പിക്കുമാറ് അതിദയനീയമായിരുന്നു തോല്‍വി. ഈ അവസരത്തില്‍ ഖുര്‍ആന്‍ ഇങ്ങിനെ പ്രവചിച്ചു.
"അടുത്ത നാട്ടില്‍വെച്ച് റോമക്കാര്‍ തോല്‍ പ്പിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ പരാചയത്തിനുശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ വിജയം നേടുന്നതാണ്. (30:2-4).
ഈ പ്രവചനം തെറ്റിയില്ല. ആറു വര്‍ഷങ്ങള്‍ തികയുന്നതിനുമുമ്പ് റോമക്കാര്‍ പേര്‍ഷ്യകാരെ പരാജയപ്പെടുത്തി. ഇങ്ങനെ എത്രയെത്ര പ്രവചനങ്ങള്‍!. ഖുര്‍ആനിന്റെ പൂര്‍ത്തീകരിക്കപ്പെട്ട പ്രവചനങ്ങള്‍ അത് സര്‍വകാലജ്ഞാനിയായ പടച്ചതംമ്പുരാന്റേതാണെന്ന വസ്തുത വെളിപ്പെടുത്തുന്നു.
ശാസ് ത്രീയത
വാനശാസ് ത്രത്തിലോ ഭൂമിശാസ് ത്രത്തിലോ സമുദ്രശാസ് ത്രത്തിലോ ഒന്നും അടിസ്ഥാന ജ്ഞാനം പോലുമില്ലാതിരുന്ന കാലത്ത് അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിലെ വചനങ്ങള്‍ പ്രസ് തുത ശസ്ത്ര ശാഖയിലെ പുതിയ കണ്ടുപിടുത്തങ്ങളുമായി പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന വസ്തുത അത് ദൈവിക ഗ്രന്ഥമാണെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു.
ഭ്രൂണ പരിണാമത്തെക്കുറിച്ചുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ഉദാഹരണമായെടുക്കുക. താഴെ പറയുന്ന വസ്തുതകള്‍ ശ്രദ്ധിക്കുക.
സ്രവിക്കപ്പെടുന്ന ശുക്ലത്തിലെ ലക്ഷക്കണക്കിന് ബീജങ്ങളില്‍ ഒരെണ്ണം മാത്രമാണ് അണഡവുമായി ചേര്‍ന്ന് ഭൂണമായി തീരുന്നത് ഇന്ന് നമുക്കറിയാം. മൈക്രോസ് കോപ്പിന്റെ കണ്ടുപിടുത്തത്തിന് മുമ്പ് ശുക്ലസ്രാവം മൊത്തമായി ഘനീബവിച്ചാണ് കുഞ്ഞുണ്ടാകുന്നതെന്നായിരുന്നു പൊതുവായ വിശ്വാസം. എന്നാല്‍ ശുക്ല സ്രാവത്തിലെ ചെറിയ ഒരു അംശത്തില്‍ നിന്നാണ് മനുഷ്യ സൃഷ് ടിയുടെ പ്രാരംഭമെന്ന വസ് തുത പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവതരിച്ച ഖുര്‍ആന്‍ സൂക് തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. "അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരുകണമായിരുന്നില്ലേ? (വി.ഖു. 75:37) പുരുഷബീജം അണ്ഡവുമായി കൂടിച്ചേരുമ്പോഴാണ് ഭൂണം ഉണ്ടാവുന്നതെന്ന് നമുക്കറിയാം. എന്നാല്‍ പുര്‍ഷ ബീജത്തിനകത്ത് ഒരു കൊച്ചുകുഞ്ഞ് ഒളിഞ്ഞിരിപ്പുണ്ടെന്നും അമ്മയുടെ ഗര്‍ഭാശയം ആ കുഞ്ഞിന്‍ വളരാനുള്ള ഇടമൊരുക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നുമായിരുന്നു പതിനെട്ടാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന വിശ്വാസം. ഇതില്‍നിന്ന് വിത്യസ് തമായി കൂടിച്ചേര്‍ന്നുണ്ടായ ബീജത്തില്‍നിന്നാണ് മനുഷ്യസൃഷ് ടി നടക്കുന്നതെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. "കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ് ടിച്ചിരിക്കുന്നു". (വി.ഖു. 78:2).
ഭൂണത്തിന്റെ വിത്യസ്ത ഘട്ടങ്ങളെക്കുറിക്കുന്ന ഖുര്‍ആന്‍ വാക്യത്തിന്റെ സാരം ഇങ്ങനെയാണ്.
"തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍നിന്ന് സൃഷ് ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായി കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥനത്തുവെച്ചു. പിന്നീട് ആ ബീജത്തെ നാം "അലഖ"യായി രൂപപ്പെടുത്തി. എന്നിട്ട് ആ "അലഖ"യെ "മുദ്അ"യായി രൂപപ്പെടുത്തി. എന്നിട്ട് ആ "മുദ്അ"യെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് ആ അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ് ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവുംനല്ല സൃഷ് ടി കര്‍ത്താവായ അല്ലാഹു അനുഗ്രപൂര്‍ണനായിരിക്കുന്നു. (വി.ഖു. 23:12-14).
ഭ്രൂണത്തിന്റെ ഘട്ടങ്ങളായി ഖുര്‍ആനില്‍ വിവരിക്കപ്പെട്ടിരിക്കുന്ന എല്ലാ അവസ്ഥകളും മനുഷ്യഭ്രൂണത്തിന്റെ വളര്‍ച്ചയില്‍ കഴിഞ്ഞുപോകുന്നുവെന്നാണ് ആധുനിക പഠനങ്ങള്‍ വ്യക് തമാക്കുന്നത്.
1. അലഖ്
ഈ പദത്തിന് എന്തെങ്കിലും ഒട്ടിപ്പിടിക്കുകയോ പറ്റിച്ചേരുകയോ ചെയ്യുന്നത് എന്നാണ് അര്‍ത്ഥം. ഗര്‍ഭാശയത്തിലെ ഭൂണത്തിന്റെ ആദ്യത്തെ അവസ്ഥയെ കുറിക്കുന്ന പദമാണിത്. ബീജസങ്കലനം നടന്ന് ഏഴാമത്തെ ദിവസം ഭൂണം ഗര്‍ഭാശയത്തിന്റെ ആന്തരപാളിയായ എന്‍ട്രേമെട്രിയത്തില്‍ പറ്റിപ്പിടിക്കും. ഇങ്ങനെ പറ്റിപ്പിടിച്ച് വളരാനാരംഭിക്കുന്ന ഭ്രൂണത്തെ കണ്ടാല്‍ പറ്റിപ്പിടിച്ച ഒരു അട്ടയാണെന്ന് തോന്നും. അലഖ എന്ന പദത്തിന് നീരട്ടയെന്നും അര്‍ത്ഥമുണ്ട്. (പറ്റിപ്പിടിക്കുന്ന നീരട്ടയുടെ സ്വഭാവത്തില്‍നിന്നാണ് ഈ പേര് ലഭിച്ചിരിക്കുന്നത്) ഭ്രൂണത്തിന്റെ ആദ്യാവസ്ഥയെ കുറിക്കാന്‍ ഖുര്‍ആന്‍ ഉഭയോഗിച്ച പദം (അലഖ) കൃത്യമാണെന്നര്‍ത്ഥം
2. മുദ്അ
"ചവച്ചരക്കപ്പെട്ടത്" എന്നാണ് ഈ പദത്തിനര്‍ത്ഥം. ഇരുപത്തിയേഴു ദിവസം പ്രായമായ ഭ്രൂണത്തെ കണ്ടാല്‍ അത് ചവച്ചു തുപ്പിയ ഒരു മാംസക്കഷ് ണമാണെന്നേ തോന്നൂ. ചവച്ചുതുപ്പിയതുപോലെ പല്ലടയാളങ്ങള്‍ പോലും അതിന്മേല്‍ ഉണ്ടായിരിക്കും. "അലഖ"യില്‍നിന്നും "മുദ്അ" യായി രൂപപ്പെടുത്തിയെന്ന ഖുര്‍ആനിക പരാമര്‍ശം സത്യസന്തമാണെന്ന വസ് തുത ഇവിടെ അനാവൃതമാകുന്നു.
3. അസ്ഥി.
ചവച്ചരക്കപ്പെട്ട മാംസപിണഡം പോലെ തോന്നിച്ചിരുന്ന ഭ്രൂണത്തില്‍ നിന്ന് അഞ്ച് ആഴ്ച് പ്രായമായാല്‍ അസ്ഥികള്‍ രൂപപ്പെടാനാരംഭിക്കും. "മുദ്അ"യില്‍ നിന്ന് അസ്ഥികൂടം രൂപപ്പെടുത്തിയെന്ന ഖുര്‍ആന്‍ വചനം എത്ര ശരി.
4. പേശികള്‍
അസ്ഥികള്‍ രൂപപ്പെട്ട് അതില്‍ മാംസപേശികള്‍ പൊതിയുന്നതോടെയാണ് രൂപം തെളിഞ്ഞ ശിശുവായിതീരുന്നത്. "എന്നിട്ട് അസ്ഥികൂടത്തെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ് ടിയായി നാം അവനെ വളര്‍ത്തിയെടുത്തു" വെന്ന ഖുര്‍ആനിക പരാമര്‍ശത്തിന്റെ സത്യത ഇവിടെ നമുക്ക് ബോധ്യമാവുന്നു.
ഭ്രൂണത്തിന്റെ വളര്‍ച്ച നടക്കുന്നത് ഗര്‍ഭാശത്തിനകത്ത് വെച്ചാണല്ലോ. മൂന്ന് ആവരണങ്ങളാണ് അമ്മയുടെ വയറിനുള്ളത്. ഒന്ന് അടിവയറിന്റെ ഭിത്തി. രണ്ട്, ഗര്‍ഭാശയ ഭിത്തി. മൂന്ന്, ഗര്‍ഭാശയത്തിനകത്തെ ആംനിയോണ്‍ കോറിയോണ്‍ പാട. ഭൂണത്തെ വെളിച്ചത്തില്‍ നിന്ന് സംരക്ഷിക്കുകയെന്ന മര്‍മപ്രധാനമായ ധര്‍മം നിര്‍വഹിക്കുന്ന ഈ ആവരണങ്ങളെ ഇരുട്ടുകള്‍ എന്ന് വിളിക്കുന്നതില്‍ യാതൊരു അസാംഗത്യവുമില്ല. മൂന്ന് ഇരുട്ടുകള്‍ക്കകത്തുവെച്ചാണ് ഭ്രൂണവളര്‍ച്ച നടക്കുന്നതെന്ന വസ് തുത ഖുര്‍ ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ മൂന്ന് തരം ഇരുട്ടുകള്‍ക്കുള്ളിലായി സൃഷ് ടിയുടെ ഒരു ഘട്ടത്തിനു ശേഷം മറ്റൊരു ഘട്ടമായി കൊണ്ട് നിങ്ങളെ അവന്‍ സൃഷ് ടിക്കുന്നു. (വി.ഖു 39:6) ഇതുപോലെ തന്നെ ഭൂമിയേയുമെല്ലാം കുറിച്ച് ഒട്ടനവധി ഖുര്‍ആനിക പ്രസ്താവനകളുണ്ട്. ആധുനിക ശാസ്ത്രീയനിഗമനങ്ങള്‍ ഈ പ്രസ്താവനകള്‍ നൂറു ശതമാനം സത്യസന്ധമാണെന്നതിന് സാക്ഷ്യം നില്‍ക്കുന്നു. ഇത് വ്യക്തമാക്കുന്നതെന്താണ്? ത്രിലോക ജ്ഞാനിയായ സര്‍വ്വ ശക്തനാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചതെന്ന യഥാര്‍ഥ്യമല്ലാതെ മറ്റൊന്നുമല്ല.
വെല്ലുവിളി
അറബി സാഹിത്യത്തിലെ അതികായകന്മാരായിരുന്ന ആളുകളുടെ ഇടയിലേക്കാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്. കവികളില്‍ പലരും ഇസ് ലാമിന്റെ ശത്രുപക്ഷത്തായിരുന്നു. ഖുര്‍ആനിന്റെ ദിവ്യത്വത്തില്‍ സംശയം പ്രകടിപ്പിച്ചവരോട് അത് ഒരു വെല്ലുവിളി നടത്തി. അതിങ്ങനെയാണ്. "നമ്മുടെ ദാസന് നാം അവതരിപ്പിച്ചു കൊടുത്തതിനെപ്പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേതുപോലെയുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിനു പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളൂക. നിങ്ങള്‍ സത്യവാന്മാണെങ്കില്‍" (ഖുര്‍ആന്‍ 2:23).
ഖുര്‍ആനിലെ ചെറിയൊരു അധ്യായത്തിനു തുല്ല്യമായ ഒരു അധ്യായം കൊണ്ടുവന്ന് അതിന്റെ വെല്ലുവിളിക്ക് മറുപടി നല്‍കാന്‍ അന്നത്തെ സാഹിത്യ തമ്പുരാക്കന്മാര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. ഇന്നും ആ വെല്ലുവിളി നില്‍നില്‍ക്കുന്നു. ഖുര്‍ആനിലെ ചൈതന്യവത്തും ആശയ സമ്പുഷ് ടവും ജ്ഞാന നിബിഡവുമായ ഒരധ്യായത്തിന് തുല്ല്യമായ ഒരു രചന കൊണ്ടുവരാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്ന വെല്ലുവിളി. അതിന് ഉത്തരം നല്‍കാന്‍ മനുഷ്യര്‍ക്ക് കഴിയില്ലെന്ന് ഇന്ന് നമുക്കറിയാം. മനുഷ്യന്റെ അറിവിനും കഴിവിനും പരിമിതികളുണ്ടെന്ന വസ് തുതയുടെ വെളിച്ചത്തില്‍ ത്രികാല ജ്ഞാനിയായ തമ്പുരാന് മാത്രമേ ഖുര്‍ആനിനു തുല്ല്യമായ ഒരു രചന അവതരിപ്പിക്കാന്‍ കഴിയൂവെന്ന് നാം മനസ്സിലാക്കുന്നു. സ്ഥലകാലങ്ങള്‍ക്ക് അതീതനായവനു മത്രമേ ഖുര്‍ആനിലുള്ളതിന് തുല്ല്യമായ ഒരു അദ്ധ്യായം പോലും കൊണ്ടുവരാനാകൂ. തീര്‍ച്ച!
സുഹൃത്തേ,
താങ്കള്‍ ഖുര്‍ആന്‍ വായിച്ചുവൊ? ഖുര്‍ആനിന്റെ സാഹിത്യ ഭംഗിയും ആശയ ഗാംഭീര്യവും മനസ്സിലാക്കണമെങ്കില്‍ അറബിഭാഷയിലൂടെ തന്നെ അത് മനസ്സിലാക്കണം. എങ്കിലും അത് പഠിപ്പിക്കുന്ന ആദര്‍ശങ്ങളേയും പ്രദാനം ചെയ്യുന്ന സാന്മാര്‍ഗിക സംവിധാനത്തേയും കുറിച്ചു മനസ്സിലാക്കുവാന്‍ ഖുര്‍ആന്‍ പരിഭാഷകളില്‍നിന്നു സാധിക്കും. ഒരുവിധം എല്ലാ ഭാഷകളിലും ഖുര്‍ആന്‍ പരിഭാഷകളുണ്ട്. നിങ്ങള്‍ക്ക് അത് വായിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കില്‍ ഇന്നുതന്നെ അതിനു തയാറാവുക സര്‍വ്വശക്തന്‍ നമ്മുടെ മോചനത്തിനുവേണ്ടി അവതരിപ്പിച്ച ഗ്രന്ഥവുമായി അടുക്കുവാന്‍ ശ്രമിക്കുക. ഖുര്‍ആന്‍ പഠിക്കുക, പിന്‍പറ്റുക പടച്ചതംമ്പുരാന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.

കടപ്പാട്: എം. എം. അക് ബര്‍