08 November, 2007

വാര്‍ധക്യം ശാപമോ?

വൃദ്ധന്‍, വൃദ്ധ എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ പല യുവതി യുവാക്കളുടെയും നെറ്റി ചുളിയുന്ന കാലമാണിന്ന് എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. വൃദ്ധരായ മാതാപിതാക്കള്‍ പലര്‍ക്കും ഇന്ന് ശാപമാണ്, ഭാരമാണ്, വിഴുപ്പുഭാണ്ടമാണ്. ചുക്കി ച്ചുളിഞ്ഞ തൊലിയും കാഴ്ച മങ്ങിയ കണ്ണുകളും ഒട്ടും കേള്‍ക്കാത്ത കാതുകളും 'അള്‍ഷിമേഴ് സ് എന്ന ഓര്‍മ്മക്കുറവുമൊക്കെയായി ചുമച്ചു തുപ്പി വീട്ടിന്റെയൊരു മൂലയില്‍ കൂനിക്കൂടിയിരിക്കുന്ന മനുഷ്യന്‍ തന്റെ മതാവോ പിതാവോ ആയാലെന്ത്... അവലക്ഷണമല്ലേ?! ആ നാശം പിടിച്ച ജന്തുവിനെ വീട്ടില്‍ നിന്നറക്കി വീടു 'ക്ലീന്‍' ആക്കുവാന്‍ എന്തുണ്ട് മാര്‍ഗ്ഗം? അതു ചിന്തിച്ച് തല പുണ്ണാക്കേണ്ട! അതിനാണ് വൃദ്ധസദനങ്ങള്‍. അവിടെ അവരെ കൊണ്ടുപോയി തള്ളാം. മാസാമാസം നടത്തിപ്പുകാര്‍ക്ക്, നിശ്ചയിക്കപ്പെട്ട തുക അയച്ചു കൊടുത്താല്‍ മതി. മരിച്ചാല്‍ അവര്‍ വിവരമറിയിക്കും. വേണമെങ്കില്‍ പോയി കാണാം. എന്തൊരു സൗകര്യം, അല്ലേ! സ്നേഹമസൃണമായ പെരുമാറ്റവും വാത്സല്യത്തിന്റെ ഊഷ്മള സ്പര്‍ശവും അനിവാര്യമായ ഘട്ടത്തില്‍ മക്കളില്‍ നിന്ന് അവഗണനയും പരിഹാസവും മാത്രം ലഭിക്കുന്ന മാതാപിതാക്കളുടെ നെഞ്ചിന്റെയുള്ളിലെ വേദന വിവര്‍ണ്ണാതീതമാണ്. തന്നെ പെറ്റു വളര്‍ത്തിയ മാതാവ്; തനിക്കു വേണ്ടി ആരോഗ്യവും ആയുസ്സും വിനിയോഗിച്ച് തന്നെ ഉന്നത നിലയിലെത്തിച്ച പിതാവ്; അവരെ ചവിട്ടിപ്പുറത്താക്കുന്ന സന്താനം ചെയ്യുന്നത് എന്തുമാത്രം വലിയ പാതകമല്ലേ!
മാതാപിതാക്കളോടുള്ള കടമകളെ ഇസ് ലാം വളരെ ഗൗരവകരമായാണ് കാണുന്നത്. അതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് നാശമാണ് എന്ന് പറഞ്ഞ പ്രവാചകന്‍, അവരോടുള്ള കടമകള്‍ നിറവേറ്റുന്നത് സ്വര്‍ഗ പ്രവേശം സാധ്യമാക്കും എന്ന് കൂടി നമ്മെ പഠിപ്പിക്കുന്നു.
മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം എന്ന് മാത്രമല്ല, അവരോടുള്ള സംസാരവും പെരുമാറ്റവും എല്ലാം മാന്യമായ നിലയിലായിരിക്കണമെന്നും ഇസ് ലാം നിഷ് കര്‍ഷിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: " തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അവരില്‍ രണ്ടുപേരും തന്നെയോ നിന്റെയടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോടു നീ 'ഛെ' എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോടു നീ മാന്യമായ വാക്കു പറയുകയും ചെയ്യുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവരിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. എന്റെ രക്ഷിതാവെ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോടു നീ കരുണ കാണിക്കണമേ എന്ന് നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക" (17:23,24).
മാതാപിതാക്കള്‍ അന്യമതക്കാര്‍ ആണെങ്കിലും ആദര്‍ശവിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് അവരോടുള്ള കടമകള്‍ നിറവേറ്റണം എന്നും വൃദ്ധരായ മാതാപിതാക്കള്‍ക്ക് ചെയ്യുന്ന സേവനം ദൈവമാര്‍ഗത്തിലുള്ള പാലായനത്തേക്കാളും ധര്‍മസമരത്തേക്കാളും ഉത്തമമാണെന്നും അവരുടെ തൃപ് തിയിലാണ് അല്ലാഹുവിന്റെ തൃപ് തിയെന്നും അവരുടെ കോപത്തിലാണ് അല്ലാഹുവിന്റെ കോപമെന്നും കാരുണ്യത്തിന്റെ മതമായ ഇസ് ലാം വ്യക്തമാക്കുന്നു.
ഒരു മനുഷ്യന്‍ പ്രവാചകവസിധിയില്‍ വന്ന് കൊണ്ട് 'എന്റെ മെച്ചപ്പെട്ട' സഹവാസത്തിന് എറ്റവും അര്‍ഹന്‍ ആരാണെന്ന്‍ ചോദിച്ചപ്പോള്‍ പ്രവാചകന്റെ (സ്വ.അ.) മറുപടി 'നിന്റെ മാതാവ് എന്നായിരുന്നു. മൂന്നു തവണ ആവര്‍ത്തിച്ചു ചോദിച്ചപ്പോഴും ഇതായിരുന്നു മറുപടി. നാലാം തവണ ചോദിച്ചപ്പോഴാണ് 'നിന്റെ പിതാവ്' എന്ന് മറുപടി പറഞ്ഞത്.
നൊന്തുപ്രസവിച്ചു വളര്‍ത്തിയ മാതാവിനോട് കൂടുതല്‍ കടപ്പാടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. പിതാക്കളോട് വെറുപ്പുകാണിക്കുന്നത് നന്ദികേടാണ് എന്നും നബി (സ്വ.അ.) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാര്‍ധക്യം തന്നെയും പിടികൂടുമെന്ന ചിന്തയെങ്കിലുമുള്ളവര്‍ വൃദ്ധരായ മാതാപിതാക്കളെ വെറുക്കില്ല, തീര്‍ച്ച.

മുസ് ലീം അബൂഹുറയ്റ(റ)യില്‍ നിന്നും നവേദനം. നബി(സ്വ.അ.) പറഞ്ഞു:
"വാര്‍ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗം നേടാന്‍ സാധിക്കാത്തവന് നാശം! അവന് നാശാം! അവന് നാശം!".

കടപ്പാട്: അബൂ മുഫീദ്